Thursday, December 27, 2012

ചിതാഭസ്മം

ഇന്നലെയൊരുമിച്ചുകണ്ട കിനാക്കളില്‍
ഇറ്റുകണ്ണീര്‍ പൊഴിച്ച് ,
അരിച്ചിറങ്ങുന്ന വിടവാങ്ങലിന്‍ തണുപ്പില്‍
ഹാ ഡിസംബര്‍ ,ഇന്നലെ നീയും !
വേനല്‍ചൂടിലിനി തനിയെ നടക്കുമ്പോള്‍
ദൂരെയെന്‍റെ ഭൂതകാലത്തിന്നോളങ്ങളില്‍
ഞാനൊഴുക്കാം മണ്‍കുടത്തില്‍ പൊതിഞ്ഞൊരു
സ്മരണതന്‍ ചിതാഭസ്മം !

വാചാലത

കണ്ണുകള്‍ തമ്മിലെ 
നീണ്ടമൌനത്തിലാണ് 
പ്രണയം വാചാലമായതും ,
സ്വപ്നത്തിന്‍റെ ചില്ലകളിലോക്കെയും 
തളിരുകള്‍ കിളിര്‍ത്തതും ! 

Tuesday, December 25, 2012

ഡിസംബര്‍ !


ഡയറിയുടെ അവസാനതാളുകള്‍
മഞ്ഞുമൂടിക്കിടക്കുന്നു
ദിനങ്ങളെണ്ണിയെണ്ണി 
എന്‍റെയീ ഡിസംബറും 
തിരശ്ശീലയ്ക്കപ്പുറം 
ഓര്‍മ്മകളിലൊളിക്കുന്നു !
കലണ്ടര്‍പേജുകള്‍മറിയുമ്പോള്‍ 
നവവധുവിന്‍റെ നാണത്തോടെ  
വീണ്ടുമൊരാണ്ട് !
കുളിരുപടലങ്ങളിലെ 
നക്ഷത്രക്കാഴ്ച്ചകള്‍ മായുമ്പോള്‍ 
ചേതനയറ്റ് ചോരപുരണ്ടൊരു 
നോവിന്‍ ഡിസംബര്‍ !

Sunday, December 23, 2012

വിരസത

തിരകള്‍ ഉലച്ചുകഴുകിയ
തീരത്തെ വിരസതയാണ്
കണ്ണീരുപ്പു കലര്‍ന്ന
നെഞ്ചിന്നോരമെല്ലാം !

Saturday, December 22, 2012

മഴമേഘം

പ്രിയ സുസ്മിതേ മേഘമേ ,
പെയ്യ്തൊഴിഞ്ഞാലും  നീ എന്‍റെ
ഉരുകുന്ന ജീവനിലേയ്ക്ക് !
വരണ്ടും , കാത്തും ,തപിച്ചും
പരിഭവിക്കുമെന്‍ കവിതയുടെ
വേവുന്ന മാനസത്തിലേയ്ക്ക് !
പീലി നിവര്‍ത്തിയാടട്ടെ
മയൂരങ്ങള്‍ ,ചിന്തകള്‍ !



വനവീഥി

കടലുപോല്‍ നീണ്ടുപരന്ന
കരിംപച്ചയില്‍ ,
ചിരിച്ചുകൊണ്ട് ജനിക്കുകയും
ചിരിച്ചുകൊണ്ട് മരിക്കുകയും ചെയ്യുന്ന
കാട്ടുപൂവിന്‍ ,തേന്‍കുടത്തില്‍
കൂടുകൂട്ടുന്ന തെന്നല്‍ചിറകുകള്‍ !
ഇണചേര്‍ന്നും , പിരിഞ്ഞും
തമ്മില്‍ പുണര്‍ന്നുo , വേര്‍പെട്ടും കിടന്ന
കാട്ടുവഴികളില്‍ മരണക്കുതിപ്പുകളും  !
നിലാവ് കൊയ്യ്തു കൂട്ടിയ
ഗിരിമുകളില്‍ , ഏകാനായേതോ മൃഗം
മുരളുകയും , ഓരിയിടുകയും ചെയ്യുന്നു !
സ്ഫടികം പോല്‍ ചിതറുന്ന
വെള്ളച്ചാട്ടങ്ങളില്‍ സൂര്യനാളങ്ങള്‍
പ്രപഞ്ചം തീര്‍ക്കുന്നു !
ശലഭങ്ങളായിരം  കനവുപോലുറങ്ങുന്ന
ശിലാതല്‍പ്പത്തില്‍,
ഞാനുമല്‍പ്പനേരം മയങ്ങട്ടെ !!

Friday, December 21, 2012

മനസ്സിന്‍റെ നിസംഗത

എന്താണ് മനസ്സേ വിങ്ങുന്നത് ?
ഇന്നും നിലാവുദിച്ചീലയോ ?
ചുറ്റുപിണഞ്ഞു നിന്നെ ഞെരുക്കുകയാണോ
തമസ്സിന്‍ ഉഗ്രനാഗങ്ങള്‍ ?
കരിഞ്ഞുണങ്ങിയ നിന്‍റെ തോട്ടങ്ങളില്‍
കവിതയും മരിച്ചുകിടക്കുകയാണ് !
കുറുകിക്കിടക്കുന്ന പകലില്‍ന്നിന്നും
ഞാനൊരല്‍പ്പം
വെളിച്ചമരിച്ചെടുത്തു സൂക്ഷിക്കാം ,
അതില്‍ കണ്ണുകളെങ്കിലും തിളങ്ങട്ടെ !! 

വീണ്ടുമൊരു നോവുള്ള രാവ്


ഒരു തിരി വെട്ടത്തിലെന്‍ 
മനമുരുകി നീറുന്ന രാവിന്‍റെ 
നെഞ്ചിലുറങ്ങി !
നീയുമീ രാവിന്നറ്റത്ത് 
എന്‍റെയൊരു ശോകമാം 
വരിയില്‍ വീണുറങ്ങുന്നുണ്ടാവാം !
നിഴലുകള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ 
ഏങ്ങുകയും ഞരങ്ങുകയും 
ചെയ്യുന്നു !
മൌനമൊരു കൈക്കുഞ്ഞിനെപ്പോല്‍ 
നിഷ്കളങ്കമായ് ഇരുളിന്‍ തൊട്ടിലിലാടുന്നു !
തനിച്ചല്ല ഞാന്‍ 
നിദ്രകെട്ട എത്രയെത്ര സ്വപ്‌നങ്ങള്‍ 
അദൃശ്യമായെന്നെ വലം വയ്ക്കുന്നുണ്ട്‌ ! 

Thursday, December 20, 2012

അനാഥന്‍റെ പ്രണയം

താതനില്ലാതെ ചെരിയിലൊരു
ചൊരക്കുഞ്ഞായ് പിറന്നതും
നാമമില്ലാതെ ദൂരമേറെ
വിലാപയാത്രപോല്‍ നടന്നതും
മാതൃവാത്സല്യം കൊതിച്ചും
പിതൃവാത്സല്യമാശിച്ചും
പിന്നെയീ ഇരുള്‍ മൂടിയ
ജീവിതത്തോടു ചേര്‍ന്നും
തനിയെ വീണൊരു പേരിന്‍റെ ബലത്തില്‍
ആറടി മണ്ണിന്‍റെ മേല്‍വിലാസത്തില്‍
കറയേതും പുരളാത്തൊരു ഹൃത്തിന്‍റെ ശോഭയില്‍
ഇന്ന്  യൌവ്വനം തൊട്ടപ്പൊഴാണല്ലൊ
പെണ്ണെ ,
ഊഴം കാത്തധികനേരമിവിടെ നിന്നപോല്‍ ,
തിടുക്കത്തിലെന്‍റെ വികാരങ്ങളില്‍
തീക്ഷ്ണമായ നിന്‍റെ
നേത്രങ്ങളുടെ വന്‍ചുഴി വീണതും ,
ഉരുകിയൊലിക്കുന്ന ലാവ പോലെ,
നിന്‍റെ ചുണ്ടുകളുടെ തീയില്‍
ഞാന്‍ വെന്തു തുടങ്ങിയതും !
എന്റെ തിരസ്കൃതമാം നെഞ്ചിടിപ്പിലെയ്ക്ക്
അലറിയാഞ്ഞടിക്കുന്ന
കൊടുങ്കാറ്റാണ് നിന്‍റെ സ്നേഹം ,
കനലുകള്‍ പടര്‍ത്തിയത് മൂര്‍ഛിക്കുന്നു !
ശിരസ്സില്‍ ,
നരകദാഹങ്ങളില്‍ ,
കോരി ചൊരിയുന്ന മഴയായും
കറുപ്പ് മൂടിയ കല്‍ത്തുറുങ്കിലെ
തിരിയുടെ പ്രകാശമായും
ഇനിയുമെന്നും വിളങ്ങുക നീ !
നിത്യദു:ഖത്തില്‍ നിന്നും
നീയെന്ന മഹായാനത്തിലേയ്ക്ക്
ഞാനൊരു സൂര്യനായ് ജ്വലിച്ചുയരട്ടെ !!

കിണര്‍

മണ്ണിന്‍റെ കനിവാണ്ട താഴ്ച്ചയില്‍
വിണ്ണിന്‍റെ തെളിവാര്‍ന്ന കണ്ണാടിപോല്‍
മര്‍ത്ത്യന്‍റെ ശമനമില്ലാത്ത ദാഹം
തിരകളെ താരാട്ടിയുറക്കുന്നു !! 

Wednesday, December 19, 2012

വിടവാങ്ങല്‍


എത്രയെത്ര ദിനരാത്രങ്ങള്‍
ഭാരമേന്തിയും മുടന്തിയും
പശിയാല്‍ തളര്‍ന്നുമീ
പൊടിപിടിച്ച തിണ്ണയില്‍
സ്വപ്നം കാണാതെ
ദൂരത്തു കണ്ണുംനട്ടുകിടന്നു ഞാന്‍ !
അനാഥനായും
ഏകനായും
കാലത്തോടൊപ്പമോടി തഴമ്പിച്ച
അഴലുകളിലിന്ന്
മരണം തീ കായുന്നു !
പ്രാണസഖിയില്ലാതെ,
പ്രണയമെന്തെന്നറിയാതെ
കാത്തിരിക്കാന്‍ കണ്ണുകളില്ലാതെ
ആരാലുമറിയാതെ
ആരാരുമറിയാതെ
മുതുകിലെന്നും കനവും ചുമന്നൊരു
ആയുസ്സിന്‍റെ അന്ത്യം !
പെരുമഴയിലൊരു കുടയായും
പൊരിവെയിലിലൊരു തണലായും
ഓലമേഞ്ഞതെങ്കിലും
ചോരുന്നതെങ്കിലും അഭയം തന്ന
ഉടമസ്ഥനില്ലാത്ത ഈ
പഴയ കടത്തിണ്ണയോടെ
യാത്ര പറയേണ്ടതുള്ളു !
കണ്ണീരില്ലാത്തൊരു വൃദ്ധന്‍റെ
വിടവാങ്ങല്‍ !!

നിന്‍റെ കണ്ണുകള്‍

അലയടിക്കുന്നൊരു സങ്കടക്കടലാണോ ?
കവിത വിളമ്പുന്ന സപര്യയാണോ ??
അതോ
തീ തുപ്പുന്ന യാന്ത്രികവേഗമോ ?
നക്ഷത്രങ്ങള്‍ പൂക്കുന്ന
ലോകാത്ഭുതാമോ അതോ
ഓര്‍മ്മക്കപ്പലുകളുടെ തുറമുഖമോ ??

Tuesday, December 18, 2012

നീയുറങ്ങുന്ന മണ്ണില്‍

പങ്കിട്ടെടുത്ത ചിരികള്‍ക്കും
കാലങ്ങളോളം നനഞ്ഞ ഓര്‍മ്മകള്‍ക്കും ഇനി വിട !
ഇളകിയ മണ്ണിന്നടിയില്‍
പറഞ്ഞു തീര്‍ക്കാത്ത രഹസ്യങ്ങളും
ചേര്‍ത്തുപിടിച്ച് ഇനി നിനക്കുറങ്ങാം !
ചിമ്മി കൊതിപ്പിച്ച ഇമകള്‍ പൂട്ടി ,
എന്നും പാതിവിടര്‍ന്നിരുന്ന ചുണ്ടുകള്‍ കൂമ്പി ,
നിത്യതയുടെ മൂടുപടത്തിനുള്ളില്‍  നീ വിശ്രമിക്കുക !
എങ്കിലും ,
വാകമരങ്ങളുടെ വേരുകളില്‍
നീയെനിക്കു സന്ദേശങ്ങളയയ്ക്കുക !
വേനല്‍ ചുവക്കുമ്പോള്‍
ഞാനവ സ്വീകരിക്കാം !
നറും ചന്ദനസുഗന്ധമുള്ള തിരികളില്‍
പ്രാര്‍ഥനകള്‍ ഞാനും പകരാം !
ഏറുന്ന ശോകം മനസ്സുഴുതുമറിക്കുമ്പോള്‍
പാദമുദ്ര പതിക്കാതെ,
കണ്ണീരാല്‍ നനയ്ക്കാതെ ,
ഞാന്‍ വരാം !
എത്രയോ തവണ ഞാന്‍ ആര്‍ദ്രമായ്‌ ചുംബിച്ച
നിന്‍റെ ഹൃദയമലിഞ്ഞിറങ്ങിയ ഇവിടെയ്ക്ക് ! 

Monday, December 17, 2012

കവിയും കവിതയും

കടലുകള്‍ താണ്ടുന്ന പക്ഷിയെപ്പോല്‍ 
നീണ്ടൊരു നിനവില്‍ ,
മുഴുകിയ മൌനത്തില്‍ ,
ഏകാന്തവേദനയിലേയ്ക്ക് 
പറന്നുയരുന്ന നിമിനേരത്തിലാണ് 
ആത്മാവ് കവിത ചുരത്തുന്നത് !
പിന്നൊരു മഴത്തുള്ളി പോലെ 
സ്പന്ദിക്കുന്ന ഹൃദയം പോലെ 
നിന്നിലേയ്ക്ക് പ്രവഹിക്കുന്നതും !
ഓരോ വരിയും 
തീരാത്ത വേദനയാണ് 
ഓരോ വാക്കും നെടുവീര്‍പ്പാണ് !
ഓരോ മനുഷ്യനും കവിയാണ്‌
ഓരോ വ്യസനവും കവിതയാണ് ! 
എന്നെ നിനക്ക് വായിക്കാം ,
വായിക്കപ്പെടാതെ 
എഴുതപ്പെടാതെ 
എത്രയോ കവിതകള്‍ 
ആത്മസംഘര്‍ഷങ്ങളില്‍ ആഴങ്ങളില്‍ 
പിടഞ്ഞും പൊള്ളിയും മരിക്കുന്നു !! 

Sunday, December 16, 2012

ദുരിതം

ഒരു പൂ കൊഴിയുന്ന ലാഘവത്തോടെ
എന്നില്‍ നിന്നും അടര്‍ന്ന പ്രണയമേ ,
നീയില്ലാത്ത വസന്തങ്ങള്‍
നിത്യദുരിതമീ പ്രാണന് !!

എനിക്ക് വേണ്ടത്


മുറിവേറ്റ മൃഗത്തിന്‍റെയും
മഴനനഞ്ഞ ശലഭത്തിന്‍റെയും
തുലാമഴയില്‍ തളിര്‍ക്കുന്ന ചില്ലകളുടെയും
നിശബ്ധതയിലെ പ്രകൃതിയുടെയും
ഭാഷയാണിനി പഠിക്കേണ്ടത് !
പ്രണയവും നോവും
ഓര്‍മ്മയും സ്വപ്നവും
എന്നെയെന്നേ മുഴുവനായ് മോന്തി !
എരിയുന്ന തീയായ്
വാക്കുകള്‍ ജീവനെ കത്തിക്കുമ്പോഴും
ജ്വാലയായ് പടരുന്ന
കവിതയാണെനിക്ക് വേണ്ടത് !
ചിന്തയിലെ വിസ്ഭോടനമായ്
ചിതറുന്ന ചോരയായ്
മുറിയുന്ന ചിരിയായ്
വരികളില്‍ ഒളിഞ്ഞ
ആഴമാണെനിക്ക് വേണ്ടത് ! 

Friday, December 14, 2012

ബാക്കിയാവാന്‍

ഓട്ടുവിളക്കിന്‍റെ ആളുന്ന കാഴ്ച്ചയില്‍
രാത്രിയെന്‍റെ മുന്‍പിലെ താളില്‍
നിന്നെ വരച്ചിടുന്നു !
എകാകിയാണിന്ന് ഞാന്‍ !
നക്ഷത്രമൊന്നുപോലും വിരിയാതെ
മുറ്റത്തെ പൂവൊന്നുപോലും പൂക്കാതെ ,
രാപ്പാടികള്‍ പാടാതെ ,
വാരിപ്പുണരുന്ന ഓര്‍മ്മച്ചൂടില്‍
ദഹിച്ചുതീരാതെ ,
നാളെയുടെ വെയില്‍ക്കണ്ണുകളിലെ
മിഴിനീരാവാന്‍ ,
ഈ രാത്രിയുടെ പടികളും
കടക്കുകയാണ് ഞാന്‍ ! 

പഴയ കുളം

നിശ്ചലമായ കുളപ്പടവിലെ ശൂന്യതയെ 
ഓര്‍മ്മകളുടെ ചെറുകല്ലുകള്‍ക്കൊണ്ട് 
നോവിക്കാന്‍ ,
കുഞ്ഞോളങ്ങളാല്‍ തരളിതമാക്കാന്‍ ,
ആഴങ്ങളുടെ മഹാമൌനത്തെ 
വാചാലമാക്കാന്‍,
ഞാനെത്തെമ്പോഴെല്ലാം ,
തെളിനീരിന്‍റെ വിശാലതയില്‍ 
ആരൊക്കെയോ പറഞ്ഞുപോയ 
കഥകളുടെ കണ്ണീര്‍പ്പാടുകളും 
കാണാറുണ്ടായിരുന്നു !
കിനാവുരുകിയ തീരാത്തേങ്ങലിന്‍റെ 
മാറ്റൊലി കാറ്റും 
പറഞ്ഞുകേള്‍പ്പിക്കാറുണ്ടായിരുന്നു !
ഏകാകിയുടെ സംഗീതം പഠിപ്പിച്ച 
പ്രകൃതിയുടെ അദ്ധ്യായങ്ങളില്‍ 
അലകളില്ലാത്ത ആ പഴയകുളവും ! 


Thursday, December 13, 2012

മകള്‍

ചിറകുകളുള്ള സംഗീതത്തിന്‍റെയും
മുള്ളുകളുള്ള ഈണത്തിന്‍റെയും
മകളായിപ്പിറക്കാന്‍ എന്‍റെ വരികള്‍
പുനര്‍ജ്ജന്മത്തിനായ് കാത്തിരിക്കുന്നു !

two feelings


To love and to be loved ,is the extreme happiness one can ever go through in a lifetime !!
To lose the loved one , and to live in memories is the worst feeling one can ever pass by !!

Tuesday, December 11, 2012

കാത്തുനില്‍ക്കുന്ന പൂക്കാലo

കവിത പൂക്കുന്ന നിഗൂഡനിശബ്ദതയില്‍
നിന്നെയൊരു കുഞ്ഞിനെപോലെ
ഞാന്‍ മടിയില്‍ക്കിടത്തുകയും
വിരലുകള്‍ നിന്റെ മുടിയിഴകളില്‍
വീണമീട്ടുകയും ചെയ്യുമ്പോള്‍ ,
നിലാവ് നമുക്കായ് പാടുകയും
പ്രപഞ്ചം നമുക്കായ്
നിശ്ചലമാവുകയും ചെയ്യും !
അവിടെയാണ്
നിനക്കായൊരു
പൂക്കാലം കാത്തുനില്‍ക്കുന്നത് !!


നമുക്ക് മഴയാവാം

ഇത്തിരിക്കവിതയെന്‍
നെഞ്ചില്‍ ബാക്കി വയ്ക്കാം !
നിന്നില്‍ നിന്നും
പ്രണയമൊരു രാത്രിമഴയായ്
എന്നിലേയ്ക്കൊഴുകും വരെ
പൂവായ് വിരിഞ്ഞു നില്‍ക്കാം !
തുള്ളി തോരുമ്പോള്‍
നിന്നോടൊപ്പം മണ്ണിന്‍ മാറിലൊഴുകി ,
അലിഞ്ഞില്ലാതാവാം !!



നൃത്തം

കവിതയൊന്നവളെഴുതി ,
കടലാസില്ലാതെ
മഷിയില്ലാതെ
നോവുന്ന  വാക്കുകളില്ലാതെ !
കണ്ണുകളില്‍ വികാരം നിറച്ചും ,
വിരല്‍തുമ്പുകളില്‍ കഥകള്‍ പകര്‍ത്തിയും
മേനി മുഴുവനാടിയുലച്ചും
നിറമുള്ളോരു കവിത !!

Monday, December 10, 2012

സിനിമാതാരം

അദൃശ്യമായ് മുന്നില്‍
ഇരുകരങ്ങളും നീട്ടി നില്‍ക്കുന്ന
കാലമാം മറവിയിലേക്ക്
പഴമയാം അവഗണനയിലേയ്ക്ക്
മാഞ്ഞുപോകുന്നതിന് മുന്‍പ്
നിമിനേരം തിളങ്ങിയാലും താരമേ ,
ഇത് നിന്‍റെ മാത്രം നിമിഷങ്ങളാണ് ! 

വിപ്ലവം

താരാട്ടിന്‍റെ  തുമ്പില്‍ നിന്നും
യുദ്ധത്തിന്‍റെയും കാഹളത്തിന്‍റെയും
മുഴക്കങ്ങളിലേയ്ക്ക്
നീ ഊര്‍ന്നുവീണതെന്നാണെന്‍റെ ഹൃദയമേ ?

പ്രണയത്തിന്‍റെയും ഗാനങ്ങളുടെയും
തോടു പൊട്ടിച്ച്
ചെഞ്ചോരയുടെയും മുദ്രാവാക്യങ്ങളുടെയും
ആദര്‍ശങ്ങളിലേയ്ക്ക് വഴുതിമാറിയതെന്നാണ് ?

ഏതു മൂല്യമാണ് നീ തേടുന്നത്?
ഏതു ലോകമാണ് നീ
പുതുതായ് പണിഞ്ഞുയര്‍ത്തുന്നത് ?
ആരെയാണ് നീ വെല്ലുവിളിക്കുന്നത്‌ ?

സുനാമിയും കൊടുങ്കാറ്റുമില്ലാത്ത
വരള്‍ച്ചയും ശൈത്യവുമില്ലാത്ത
പട്ടിണിയും കണ്ണീരുമില്ലാത്ത കാലത്ത്
നിന്‍റെ രക്തസാക്ഷ്യമണ്ഡപമുയര്‍ത്തുവാനോ
വിപ്ലവങ്ങളില്‍ നീയിന്നു പറ്റിചേര്‍ന്നത്‌ ?


Saturday, December 8, 2012

ഉണര്‍ത്തുപാട്ട്

ഉറവിടമറിയാത്തൊരു ഗാനമെന്നെ
ഉണര്‍ത്താറുണ്ടകലങ്ങളില്‍ നിന്നെന്നും !
പൂത്തു നില്‍ക്കുന്ന കടമ്പുകള്‍ക്കുമപ്പുറം
നിശ്ചലമായ തടാകക്കരയില്‍
ആരോ പാടുന്നതാവാം !
വിങ്ങുമോര്‍മ്മകള്‍ക്കൊണ്ട്
മുറിവേറ്റോരുയിരില്‍
പിറന്നതാവാം !
നക്ഷത്രമില്ലാത്ത
തണുത്ത രാവുകളില്‍ നീ
ഇനിയും പാടുക !
കാതോര്‍ത്തിരിക്കാം
ഞാനെന്നുമീ തീരത്ത്‌ !

ഞാന്‍

മിന്നലുകളുടെ കാടാണുള്ളില്‍ !
ചോദ്യങ്ങളുമുത്തരങ്ങളും
തമ്മില്‍ കലഹിക്കുന്നു !
പുരാതന ലിപികളില്‍
പ്രണയമുറങ്ങുന്നു !
ഇന്നലെകളിലേയ്ക്ക്
തിരിഞ്ഞു നോക്കിക്കൊണ്ടൊരു
പഴയ ഘടികാരം നടന്നു നീങ്ങുന്നു !
നോവൊരു
ചിരിയിലൊളിപ്പിച്ച്
ലോകത്തെ ഞാന്‍
തോല്‍പ്പിക്കുന്നനുദിനം !

തീവണ്ടിയാത്ര

ചൂളം വിളിച്ചൊരു  തീവണ്ടി
പായുന്നു ചീറി !
തുരുമ്പടിഞ്ഞ പാളങ്ങളും
പച്ച നിറഞ്ഞ തോട്ടങ്ങളും
മഞ്ഞയണിഞ്ഞ പാടങ്ങളും
വിജനത വരച്ചിട്ട
പേരറിയാത്ത ദേശങ്ങളും
നൊടികളില്‍
പിന്നിലാക്കിയൊരു യാത്ര !
നേരത്തോടു നേരo
വാനം തുള്ളിയായ് ചാറിയും
ജനലഴികളില്‍ തിളങ്ങിയും ,
ഇടയിലാദിത്യനൊളികണ്ണാല്‍
ദര്‍ശനം നല്‍കിയും ,
ദീര്‍ഘമായൊരു യാത്രതന്നിടവേളയില്‍
കാട്ടുതീപോല്‍പ്പടരുന്ന ചിന്തകളെ-
-യുലച്ചുകൊണ്ടൊരു വിറയാര്‍ന്ന
കൈ മുന്നിലേയ്ക്ക് നീളവേ ,
കനിവറ്റ വൃദ്ധനയനങ്ങള്‍ത്തന്‍
നിശബ്ദയാചനയില്‍
വരണ്ടെന്‍ ഹൃദയവും കവിതയും !
ആരോരുമില്ലേയാവോ
ഉപേക്ഷിക്കപ്പെട്ടുവോ മക്കളാല്‍ ?
ഉയര്‍ന്നീലൊരു ചോദ്യവും
തൊണ്ടയിലെ ഗദ്ഗതത്തിലെല്ലാം
തടഞ്ഞുനിന്നല്‍പ്പനേരം !
ധൃതിയില്‍ തോള്‍സഞ്ചിയിലെ
കാശുനീട്ടിവച്ചാ
കാലത്തിന്‍ തളര്‍ന്ന കൈക്കുള്ളില്‍ !
മിഴികള്‍ നിറഞ്ഞെങ്കിലും
ഒരുവാക്കുരിയാടാതെ
വെച്ചു വേച്ചു  ദൃഷ്ടിതന്നില്‍ നിന്നും
മറഞ്ഞൊരു നിഴലു മാത്രമായീ
മനസ്സിലയാള്‍ ബാക്കിയാകെ ,
ഇനിയെന്‍റെ സ്റ്റേഷനെത്തുവോളം
തലച്ചോറിലോടുന്നതൊരു
ദു:ഖചിത്രം മാത്രമാവും !
തുച്ഛമീ ജീവിതലീലകളെത്ര വിചിത്രം !

Friday, December 7, 2012

മോഹം

ഇലകള്‍ കൊഴിക്കാതൊരു
ദേവതാരു ,
വസന്തം കാത്തു നില്‍ക്കയാ-
-ണെന്‍റെ ആത്മാവില്‍ !
ദേശാടനപ്പക്ഷികളോരോന്നും
തേടിപ്പറക്കയാണ് പൂക്കാലം !
ഇലയനക്കങ്ങളില്ലാത്ത
ശിശിരമാണിന്നതിഥി !
അടര്‍ന്നു വീണു മണ്ണായ്
മാറും മുന്‍പേ
വേരിലലിയും മുന്‍പേ ,
പൂക്കാലത്തെ ഇല
നീട്ടിയൊന്നു തൊടാനൊരു
ദേവതാരുവിനു മോഹം !

പാലസ്തീന്‍ പോരാട്ടം

തെരുവ് വളഞ്ഞ് 
സൈനികര്‍ തോക്കുചൂണ്ടി 
ശിരസ്സ്‌ പിളര്‍ന്ന്
കുഞ്ഞുങ്ങള്‍ ചിതറിക്കിടന്നു 
ചങ്ക് തകര്‍ന്ന് 
അമ്മമാര്‍ അലറിക്കരഞ്ഞു 
മനസ്സ് നൊന്ത് 
നായകന്‍ പ്രാര്‍ഥിച്ചു 
കരങ്ങള്‍ വിരിച്ച് 
ദൈവം നിശ്ചലനായി 
ക്യാമറ തുറന്ന് 
പത്രക്കാര്‍ മോടികൂട്ടി 
വാര്‍ത്തകള്‍ കാത്ത് 
ലോകം തിടുക്കപ്പെട്ടു
നിസ്സഹായരെല്ലാം കേട്ട് 
വല്ലാതെ സഹതപിച്ചു 
എരിഞ്ഞ് തീര്‍ന്ന് 
നഗരം മൂകമായി 
ഏവരും ചേര്‍ന്ന് 
ഭക്തിയെ കൊല ചെയ്യ്തു !

മൌനത്തിന്റെ യാത്ര

മോചനം തേടിയുള്ള യാത്രയാണ്
മൌനത്തിന്നടരുകള്‍ !
കൂടെ, തേങ്ങലിന്‍
നരച്ച ഭാണ്ഡവും താങ്ങി
രക്തം വിയര്‍ക്കുന്നൊരു തൂലികയും !

താളം തെറ്റിയ വരികളില്‍ നിന്നും
ഉടുക്കു കൊട്ടുന്ന നെഞ്ചില്‍ നിന്നും
ചതിതീര്‍ത്ത കനല്‍ക്കാടുകളില്‍ നിന്നും
സാന്ത്വനം തേടുന്ന വിതുമ്പലുകളില്‍ നിന്നും
എന്നില്‍ നിന്നും
അജ്ഞതയുടെ ദിക്കുകളിലേയ്ക്ക് !

കരളു കാര്‍ന്നുതിന്നുന്ന
ദൈന്യo കടന്നു നീയും പോവുക
തീരത്ത്‌ ഞാനിനിയും കണ്‍പാര്‍ത്തു നില്‍ക്കാം
ഒരു അസ്തമയ കിരണത്തിനോടൊപ്പം
ഒരു തിരയ്ക്കൊപ്പം നീയും പോയ്മറയുമ്പോള്‍ !

തിരികെ നോക്കാതെ
മിഴികള്‍ നിറയ്ക്കാതെ
ആരവങ്ങളുടെ ആഴിയിലേയ്ക്ക്
ചൂളയുടെ പഴുപ്പിലേയ്ക്ക്
ഞാനും നടക്കാം !!

Wednesday, December 5, 2012

മദ്യപാനി

മദ്യചൂളയില്‍ ദിനവും തിളയ്ക്കുന്ന
അച്ഛനെന്നും കനല്‍ചൂടാണ് 
അടുക്കാന്‍ ഭയക്കുന്ന കൊപച്ചൂട് !
സന്ധ്യ കനക്കുമ്പോള്‍ 
ദീപം തെളിക്കുമ്പോള്‍ ,
കാത്തിരിക്കുന്ന മക്കള്‍ക്ക്‌ മുന്‍പില്‍ 
നാലുകാലുമായച്ഛന്‍ ,
ബോധക്ഷയത്തിന്‍റെ ഊന്നുവടിയുമായ് 
കയറിവരാറുണ്ട് !
ക്ഷീണം മുറ്റിയ 
അമ്മയുടെ കവിളിലെ 
അച്ഛന്റെ വിരല്‍പ്പാടുകള്‍ക്കും 
ഞങ്ങളുടെ കലങ്ങിയ കണ്ണുകള്‍ക്കും 
സന്ധ്യച്ചോപ്പാണ് !
ഇടറുന്ന ചുവടുകള്‍ കണ്ടു 
പിച്ചവച്ച കുഞ്ഞുപാദങ്ങള്‍ 
അച്ഛനില്‍ നിന്നും അകലുകയാണ് !
പിഴയ്ക്കുന്ന വാക്കുകള്‍ കേട്ട് 
അക്ഷരങ്ങള്‍ പഠിച്ച മനസ്സില്‍ 
അച്ഛനോട് ഭയമാണ് !
നാറുന്ന കള്ളിനോട്‌ വെറുപ്പും 
അമ്മയുടെ പതിഞ്ഞ സ്വരത്തിലെ 
നെടുവീര്‍പ്പിനോട് സഹതാപവും !
നെറുകയിലെന്നച്ഛനൊരുനാള്‍ 
ചുടുചുംബനം തരുമായിരിക്കും ,
അന്നച്ഛനീ
വിഷത്തിന്‍റെ മണവും
മാറുമായിരിക്കും !






അപകടമരണങ്ങള്‍

തെരുവിലിടയ്ക്കിടെയൊരു നിലവിളിയുടെ
പ്രകമ്പനത്തിലൂടെ മരണമാഹ്ലാദിക്കുന്നു !
വൃണങ്ങള്‍ പൊത്തി വിറകൊണ്ട വിരലുകള്‍
അവശമായ് മാടിവിളിക്കുന്ന
മരണത്തിനു പുച്ഛം !
ഇന്നലെയമ്മയുടെ മുന്‍പിലാ
കുഞ്ഞിന്നിളം ചങ്കിലൂടെ പാഞ്ഞുകയറിയ
യന്ത്രവേഗത്തിന്‍ കൊലച്ചിരിയില്‍ ,
എരിഞ്ഞ കണ്ണുകളില്‍ ,തകര്‍ന്ന നെഞ്ചില്‍ലോ
പൂണ്ടുവിളയുന്ന മരണം!
ഒരു പൂമൊട്ട് മാത്രം തനിച്ചാക്കി
പൂങ്കുല മുഴുവനായ് പിച്ചിചീന്തുന്ന
വിധിയുടെ കൈകളില്‍ മരണമട്ടഹസിക്കുന്നു !
ശലഭങ്ങള്‍ വന്നാലും
തുള്ളിമഞ്ഞു പൊതിഞ്ഞാലും
പോയ്‌ പോയതല്ലേ ജീവന്‍റെ പുഞ്ചിരി !
ഇനിയുമെത്ര നിലവിളികളാലെന്‍റെ
നിശബ്ദയാമങ്ങളെ ചോരയില്‍ കുളിപ്പിക്കും നീ ?

Tuesday, December 4, 2012

പ്രിയ ദു:ഖമേ

കാലത്തിന്‍ മണ്‍ഭിത്തിയിലൂടൊ-
-ലിച്ചിറങ്ങുന്ന മഴക്കാലസന്ധ്യയിലൊന്നില്‍
കാതിലൊരു ഭീകരമുഴക്കമായ് മാറിയ
പ്രിയ ദു:ഖമേ ,
ഹൃത്തില്‍ നീ വിതച്ച
നാരായമുള്ളില്‍ ചവുട്ടിയെന്‍
ഇന്നുകള്‍ക്ക് വല്ലാത്ത നോവ്‌ !
വിറയാര്‍ന്ന ചുണ്ടുകളാല്‍
പ്രിയ ദു:ഖമേ ,
നീയെന്‍റെ മനസ്സിലേയ്ക്കുറ്റു
നോക്കുന്നുവോ ?
എന്തു നുണയാണ്
എന്‍റെ  നെഞ്ചിന്‍ നീറ്റലിനോട്
നിനക്കിന്നോതാനുള്ളത് ?
ഏതു തമോഭൂവിലാണ്
സത്യം ശ്വാസംകിട്ടാതെ പിടഞ്ഞത് ?
നരകത്തിന്‍റെ നിഴലില്‍
ഇഴഞ്ഞുകയറുന്ന ഭ്രാന്തില്‍ ,
വ്യഥയില്‍ ,
അഗ്നിയിലെവിടെയോ
ഒരു ഘടികാരമുനയില്‍
തറച്ചിരിക്കുകയാവാം ചിരിത്തുണ്ടുകള്‍ !
വരിയില്‍ ,
വാക്കില്‍ ,
പാട്ടില്‍ ,
കടപുഴകിയൊഴുകുന്ന പ്രിയ ദു:ഖമേ,
നീ തേടിയലയുന്ന തീരമീ
ശീതമാം മരണമോ ??

ചോരച്ചുവപ്പ്

അന്നൊരു വേനലില്‍
പൂത്തു നിന്നൊരു പൂവരശ്ശിന്‍കൊമ്പിലെ
പുലരിമഞ്ഞിന്‍കണമായിരുന്നില്ലേ ഞാന്‍ !
നീയാം കൊടുംപ്രണയത്തിന്‍റെ 
ജ്വാലയിലുടഞ്ഞതും ,
തിളച്ചിറങ്ങിയ നിന്‍റെ ദാഹത്തില്‍ ,
ഇതളിന്‍റെ ചോരച്ചുവപ്പില്‍
വറ്റിയതും ഞാനായിരുന്നില്ലേ ??

Sunday, December 2, 2012

സൂക്ഷിച്ചത്

ശ്രമപ്പെട്ടു വായിച്ചെടുക്കുന്ന
ജീവിതപുസ്തകത്തില്‍ ,
പൂക്കാന്‍ കൊതിച്ചു നിന്ന
കിനാവുകളെ അറുത്തെടുത്ത്  ഞാന്‍
സൂക്ഷിച്ചിരുന്നു !
കരിഞ്ഞും പൊടിഞ്ഞും
കിനാവുകള്‍ നൊന്തുപിടയ്ക്കുന്നുണ്ട്
ഓര്‍മ്മത്താളുകളില്‍ ചിലതില്‍ !

Saturday, December 1, 2012

സ്വപ്‌നങ്ങള്‍

നക്ഷത്രങ്ങളില്‍ നിന്നും
വിദൂരവിസ്മൃതിയിലേയ്ക്ക്
തെളിഞ്ഞും തെളിയാതെയും
സ്വപ്നങ്ങളുടെ ഒളിത്താവളങ്ങളിലേയ്ക്ക്
ഇരുള്‍വഴികളുണ്ട് !
നിദ്ര പ്രകാശിക്കുമ്പോള്‍
പൂക്കുന്ന കാടുകള്‍ പോലെ
സ്വപ്‌നങ്ങള്‍ ... ശിശുക്കള്‍ !!