Monday, March 30, 2015

കടലും ഏകാന്തതയും:


ആയിരം കൈകള്‍ വിരിച്ച്
സമുദ്രം സകലതിനെയും
തന്നിലേയ്ക്കു ക്ഷണിക്കുന്നു
തീരത്തെ ഏകാന്തതകളെയെല്ലാം
സ്നേഹംകൊണ്ട് വാരിപ്പുണര്‍ന്ന്‍
ആഴത്തിനാഴത്തിലെ
മുത്തുകളുടെയും
ചിപ്പികളുടെയുമൊപ്പം
ഭദ്രമായി വയ്ക്കുന്നു
ഭൂമിയിലെ
ഓരോ എകാകികള്‍ക്കും
ആഴത്തിന്‍റെയും പരപ്പിന്‍റെയും
സ്വാതന്ത്ര്യം കാത്തുവയ്ക്കുന്ന
അമ്മമനസ്സാണ് സമുദ്രം
അപൂര്‍വ്വവും
അമൂര്‍ത്തവുമായ
ഒരു വലിയതുള്ളി
സ്നേഹത്തിലേയ്ക്ക്
ശ്വാസംമുട്ടി മുങ്ങി മുങ്ങി
സ്വയം സ്വതന്ത്രരാകുകയാണ്
ഏകാന്തതകള്‍ …

ഓര്‍മ്മചോദ്യങ്ങള്‍


രാത്രി ഒരുമണിയുടെ ഏകാന്തതയില്‍
ഓര്‍മ്മകളിലേയ്ക്കുള്ള കുറുക്കുവഴികള്‍
ഓരോന്നായി 
തുറന്നു വയ്ക്കുന്നത് ആരാണ് ?
നാല് മണി വരെ ഓര്‍മ്മയിലെ
തീവണ്ടിപ്പാതകള്‍
വാചാലമാക്കുന്നത് ആരാണ് ?
മുന്നിലേയ്ക്ക് കുതിക്കുന്ന
മറവിയുടെ കാലത്തില്‍
അപായച്ചങ്ങല
വലിക്കുന്നത് ആരാണ് ?
എന്നോ മാഞ്ഞതും മറഞ്ഞതുo
മനപ്പൂര്‍വ്വം വഴിമാറി പോയതുമെല്ലാം
ഇനി വരുന്ന ഏതോ വളവില്‍
വീണ്ടും കാത്തുനില്‍പ്പുണ്ടാവുമെന്നു
ചിന്തിപ്പിക്കുന്നത് ആരാണ് ?
ഓര്‍ക്കുവാന്‍ മാത്രം
ഓര്‍മ്മകളൊന്നും സമ്മാനിക്കാതിരുന്നിട്ടും
ഓര്‍മ്മയില്‍ ഓര്‍മ്മ മാത്രമായി ഇതാരാണ് ?

കേട്ട(കെട്ടു) കഥ


യക്ഷികളെയും
പ്രേതത്തിനെയും
സ്ഥിരം കാണുന്ന കൂട്ടുകാരന്‍റെ 
ഉറങ്ങാത്ത രാത്രിയിലേയ്ക്ക്
കൊടുംകാറ്റു പോലെ
ഒരു ഭയം വീശി
ഭയം നിറയെ
ഇതുവരെ കാണാത്ത
പാലപ്പൂക്കള്‍ മിന്നിപ്പടരും
പെരുമഴയെ ചോരയോട്
അവന്‍റെ സ്വപ്നം ഉപമിക്കും
വഴികളെല്ലാം
പെരുമ്പാമ്പുകളാവുകയും
അലര്‍ച്ചകളെ
വിഴുങ്ങുകയും ചെയ്യും
ഇറുക്കി അടയ്ക്കുന്ന
അവന്‍റെ കണ്ണില്‍
ചോരക്കൊമ്പുള്ള തലയോട്ടികളും
കനല്‍തേറ്റകളും പറന്നു നടക്കും
ഞാനതിനെ
ചിമ്മുന്ന ക്യാന്‍വാസാക്കും
ഉറക്കത്തില്‍ നിന്നും
ഇറങ്ങിയോടാന്‍
വഴികളില്ലാതെ ഇരുട്ടില്‍
കുഴിയില്‍ പലപ്പോഴും വീഴും
അതിനെ ഞാന്‍ ഉറക്കത്തിലെ
വലിയ വളവുകളാക്കും
കണ്ണുകള്‍ പുഴയാക്കി
അതില്‍ സൂര്യനെയും
ചന്ദ്രനേയും വരുത്തി
ചുവപ്പിച്ചും കടുപ്പിച്ചും
പിന്നാലെ വരും
ഇതെല്ലാം കേട്ട് ഞാന്‍
ഓരോന്നിനെയും
മറ്റൊന്നിനോട് ഉപമിച്ച്
ഒരു പ്രേതക്കവിത എഴുതി
പൊട്ടിച്ചിരിക്കാന്‍
തീരുമാനിക്കും

എന്നിട്ടൊരു ചോദ്യം

പറിച്ചെടുക്കാന്‍ കൈ നീട്ടുമ്പോള്‍ പോലും 
എന്നില്‍ നിന്നും കണ്ണെടുക്കാത്തതെന്താണ് പൂവേ ..
എന്‍റെ കരിമുടിയുടെ വരള്‍ച്ചയില്‍ നീറിയിട്ടും 
നീയൊന്നു പരിഭവിക്കാത്തതെന്തേ .. ?

ബാക്കി

ഒരല്‍പം സ്നേഹത്തിന്‍റെ പൂഴിമണ്ണും 
അതില്‍ പതിഞ്ഞ
ഏതോ കുഞ്ഞിക്കാല്‍പ്പടുകളും
മാത്രമുണ്ടാവും
ഏറ്റവുമൊടുവില്‍
ഓര്‍മ്മയില്‍ ചേര്‍ത്തുവയ്ക്കാന്‍...

ഒരു പഴയ വണ്ടിയുടെ കാര്യം


എല്ലാ കണക്കുകൂട്ടലുകളും
പിഴയ്ക്കുന്നിടത്തു നിന്നും
മെല്ലെ സ്റ്റാര്‍ട്ട്‌ ആവുന്ന 
ഒരു പഴയ വണ്ടിയാണ്
കവിതയെന്ന്..
എല്ലാ കണക്കുകൂട്ടലുകളും
പിഴച്ചിടത്തു നിന്നും
മെല്ലെ സ്റ്റാര്‍ട്ട്‌ ആയ
ആ പഴയ വണ്ടി ,
എല്ലാ ആശ്വാസങ്ങളിലേയ്ക്കും ,
എല്ലാ ചിന്തകളിലേയ്ക്കും
കയറിച്ചെല്ലും..
എത്ര പതുക്കെ !
എന്നിട്ടും ഭദ്രമായി
അടച്ചുപൂട്ടിയ
എത്ര ഇടങ്ങളില്‍
അതിന് എത്താന്‍ കഴിയുന്നു !
ഒരു വാക്കെന്ന മലമടക്കിലൂടെ
ഒരു കടല്‍ എന്ന ചിന്തയിലൂടെ
ആ പഴയ വണ്ടി ,
താഴ്ന്നു പറക്കുന്ന പക്ഷിയെപ്പോലെ
പതുക്കെ പോകുന്നു !
ഒരു മത്സ്യത്തെപോലെ
ആഴങ്ങളെല്ലാം തോല്‍പ്പിക്കുന്നു !
കോടാനു കോടി പ്രശ്നങ്ങളും ,
അതിനുള്ളില്‍
കിടന്നു വിരകുന്ന മനുഷ്യരും
പിന്നിലേയ്ക്ക് !
വളരെ പിന്നിലേയ്ക്ക്
കൈ വീശിപ്പോകുന്നത് കാട്ടിത്തരുന്ന
ഈ പഴയ വണ്ടിയിലെ ജനാലയ്ക്കൊപ്പം
മഴയും മഞ്ഞും വെയിലും
നിലാവും കാണാത്ത ഋതുക്കളും
മറ്റെങ്ങും പോകാതെ കൂടെ വരുന്നു !
എല്ലാ കണക്കുകൂട്ടലുകളും
പിഴയ്ക്കുന്നിടത്തുനിന്നും
പതുക്കെ സ്റ്റാര്‍ട്ട്‌ ആയ ഈ വണ്ടി ,
വളരെ പതുക്കെ
പോകുന്ന വഴികളും
നേരത്തെ ഉണ്ടാക്കിയ നിയമങ്ങളും തെറ്റിച്ച്
ഒരിക്കലും കാണാത്ത
ഏതോ ഒരു ഫിനിഷിംഗ് പോയിന്‍റില്‍ ചെന്നിട്ട്
കൂടെ സഞ്ചരിച്ച
ഏതോ യാത്രക്കാരെ ഇറക്കിവിടും!
എകാന്തതയെന്നോ
കണ്ണീരെന്നോ
കാക്കത്തൊള്ളായിരം പ്രശ്നങ്ങള്‍ എന്നോ
ഒക്കെ പേരുള്ളവര്‍
ഇറങ്ങിപ്പോകും.. !
ഞാന്‍ മാത്രം വീണ്ടും തിരിച്ചു നടക്കും ..
തുടങ്ങിയ ഇടം പോലും മറന്ന്..
മറ്റെവിടേയ്ക്കോ.. !

ജനിമൃതികള്‍

ഓര്‍മ്മയ്ക്കും മറവിക്കും ഇടയില്‍
നമുക്കെത്ര ജനനങ്ങള്‍ ,
എത്രയെത്ര മരണങ്ങള്‍ !

പിറവി





















മരണം പോലൊന്ന് പകലിനു മേലെ
കറുത്തു കറുത്ത് ആകാശമാകെ മൂടിവച്ചു.
ഘടികാരസൂചി
ദിവസത്തെ ഒടുക്കത്തെ ബസിലേയ്ക്ക്
തിടുക്കത്തില്‍ ഓടിപ്പോകുന്നു.
രാത്രി പോലെ കറുത്ത ആ പകലിന്‍റെ
ഉണക്കമരക്കുറ്റിയില്‍ ഒരച്ഛന്‍റെ വാത്സല്യം
മകന് വേണ്ടി അക്ഷമയോടെ കാത്തിരുന്നു.
ഇലപ്പച്ചപ്പടര്‍പ്പില്‍നിന്നും രാത്രിയും കൂട്ടി
അതാ ദിവസത്തെ അവസാന ബസെത്തുന്നു.
മകനെ മകനെ എന്ന് വിളിച്ച്
നടന്നകലുന്ന ഓരോ യാത്രക്കാരനെയും
നോക്കുന്ന അച്ഛന്‍റെ ആധിയിലേയ്ക്ക്
വീണു പോവുകയാണ് ഒരു ദിവസം.
തിരികെ മടങ്ങും മുന്‍പ് അയാള്‍
നാലു തവണ ആ രാത്രിയിലേയ്ക്ക്
അല്ല, ദൂരേയ്ക്ക് മാഞ്ഞു പോകുന്ന
ശൂന്യമായ ആ ബസിലേയ്ക്ക്
മിഴി പായിക്കുന്നു
വിവശമായ നോട്ടം കൊണ്ട് ആ അച്ഛന്‍
എന്നിലേയ്ക്ക് ഒരായിരം അമ്പുകള്‍
തൊടുത്തു വിടുകയായിരുന്നു.
തിരികെ മടങ്ങുന്ന കണ്ണീര്‍ത്തോണിയുടെ
പടിയില്‍ ഒരു വയസ്സന്‍റെ പേടി
അഥവാ തീവ്രവേദന ഒരു വട്ടം കൂടി
ഇരുട്ടിലേയ്ക്ക് തിരിഞ്ഞു നോക്കുന്നു..
കാത്തിരിക്കുന്ന കണ്ണുകളിലേയ്ക്ക്
ഏകനായ് കയറിച്ചെല്ലുന്ന നഗ്നപാദന്‍റെ
ഓരോ കാല്‍വയ്പ്പും
നിത്യമായൊരു രാത്രിയുടെ പടിയോളം
ചെന്നു നില്‍ക്കുകയാണ് ..
ഒഴിഞ്ഞ മരുന്നുകുപ്പിക്കരികില്‍
ഒരമ്മ നെഞ്ചിടിപ്പോടെ കിടന്നു..
വേദനിപ്പിക്കുന്ന ആശുപത്രിയിലേയ്ക്ക്
ഒരിക്കലും കൊണ്ടുപോവാത്ത എന്‍റെ മകനെ,
ഒരു രാത്രി മുഴുവന്‍ നിന്നെയോര്‍ത്തു ഞാന്‍
നൊന്തുവല്ലോ എന്ന് പറഞ്ഞത് അമ്മയാണ്..
വാതിലിലെത്തുന്ന ഓരോ അനക്കത്തിലേയ്ക്കും
ഓടിപ്പോയി നോക്കുന്ന
പെങ്ങളുടെ നെഞ്ചിടിപ്പിലൂടെ
ഒരു തീവണ്ടി പാഞ്ഞുനടക്കുന്നു..
രാത്രിയുടെ ഓരോ മിടിപ്പും
അയാള്‍ എണ്ണിയതുകൊണ്ടാവണം അന്നുo
നേരം പുലര്‍ന്നത്.
സന്ധ്യക്കുള്ള ഒറ്റവണ്ടിക്ക് വേണ്ടി
അതിരാവിലെ മുതല്‍ കാത്തിരിക്കുന്ന
അച്ഛന്‍റെ കണ്ണിലൂടെ
ഒരു സൂര്യന്‍ എരിഞ്ഞിറങ്ങി ..
അക്ഷരങ്ങളില്ലാത്ത നെടുവീര്‍പ്പിന്
ഭൂമിയോളം ഭാരമുണ്ടായിരുന്നു.
വീട്ടിലെ ഓരോ സന്ദര്‍ശകന്‍റെയും
നിഴലോട് ചേര്‍ന്ന് മകനെ തേടിയ
അമ്മയുടെ തിമിരം.
അനുജന്‍റെ വരവിലേയ്ക്ക് നീട്ടിവച്ച
ഓപ്പോളുടെ കണ്ണുകള്‍ അവന്‍റെ കവിതയിലൂടെ
മഴത്തുള്ളിള്‍കക്കൊപ്പം ചിതറി നടന്നു ..
വന്നു പോയ ഓരോ വണ്ടിയിലും
അയാളുടെ കാതുകള്‍ അച്ഛാ എന്ന
വിളിക്ക് വേണ്ടി കാതോര്‍ത്തു..
ബസ്‌സ്റ്റോപ്പിലെ മരക്കുറ്റിയില്‍
ഓരോ നിമിഷവും പ്രാര്‍ത്ഥനയാക്കി
ഓരോ ശ്വാസവും അധ്വാനമാക്കി
ഓരോ രാത്രിയും പകലുകളാക്കി
ഒരു വെളിച്ചം മാത്രം നനഞ്ഞു നീറിയിരുന്നു..
സങ്കടപ്പെടാന്‍ നീട്ടിക്കിട്ടുന്ന
വലിയ അനുഗ്രഹത്തിന്‍റെ വീട്ടില്‍
ഒരമ്മയുടെ കാത്തിരിപ്പ് മെല്ലെ ഭ്രാന്തമാവുന്നു ..
ഏതോ പത്രവാര്‍ത്തയുടെ ഞെട്ടലില്‍
മകന്‍റെ കയ്യിലെ വിലങ്ങ് തേടി
അച്ഛന്‍റെ യാത്ര തുടങ്ങുകയാണ്..
നിര്‍ദ്ധനനായൊരു സാധുവിന്‍റെ
വിരലുകളില്‍ നിന്നും
എന്‍റെ മകനെവിടെ
അവനെ രക്ഷിക്കൂ
അവനെ കാട്ടിത്തരൂയെന്ന്‍
ഒരക്ഷരമാല
മുഴുവനും കൊണ്ട്
ഒരു കണ്ണീരിലെ
എല്ലാ മുള്ളുകളും കൊണ്ട്
യാചിച്ചു അയാള്‍ മുട്ടാത്ത വാതിലുകളോ
കേഴാത്ത ദൈവങ്ങളോ
നേരാത്ത നേര്‍ച്ചകളോ ഉണ്ടാവില്ല..
കനത്തു നിന്നൊരു കാര്‍മേഘം പോലെ
ഓരോ പടികളിലും
അയാള്‍ പെയ്യ്തുകൊണ്ടേയിരുന്നു..
മുടന്തന്‍ കാലുകളുടെ കുഴച്ചിലില്‍
ചവുട്ടിയ നടകളെല്ലാം തിരസ്കരിച്ചിട്ടും
മകനെവിടെയെന്ന വിലാപത്തിന്
ആരുമാരും മറുപടി നല്‍കാതിരുന്നിട്ടും
ആരുമാരും ചെവി കൊടുക്കാതിരുന്നിട്ടും
ഒരു പ്രേതാത്മാവിനെപോലെ അലഞ്ഞ
അച്ഛന്‍റെയുള്ളില്‍
ഒരു കുഞ്ഞ് നിറുത്താതെ കരഞ്ഞുകൊണ്ടിരുന്നു
ക്ഷൌരം ചെയ്യാത്ത വെളുത്ത താടിക്കൂട്ടത്തിലൂടെ
ചുളിഞ്ഞ കവിളിന്‍റെ അകക്കാമ്പ് തുളച്ച്
കണ്ണീരുണങ്ങിക്കിടന്നു..
സൂചി മുനകളാല്‍ മുറിപ്പെടുത്തി ..
വീണൊന്നു പൊട്ടിക്കരയാന്‍
മകന്‍റെ കുഴിമാടം പോലുമില്ലാത്ത
ഒരച്ഛന്‍റെ വേദനയെ,
ഒരു ജന്മം മുഴുവന്‍ തേടി നടന്നിട്ടും
മകന്‍ എവിടെയെന്നറിയാതെ പോയൊരു
വൃദ്ധന്‍റെ തീരാനോവിനെ
ഉലയില്‍ നീറി നീറി പഴുക്കുന്നൊരു ആത്മാവിനെ
മറ്റേതൊരു മുറിവിനോടു ഞാനുപമിക്കും ?
ഓരോ തവണ കാലിടറി വീഴുമ്പോഴും
"മുറുക്കെ പിടിക്കണേ ഉണ്ണീ ,
അച്ഛന്‍... അച്ഛന്‍ വീഴാണ്ടിരിക്കട്ടെ "
എന്നാവര്‍ത്തിച്ച്
അയാള്‍ വീണു കൊണ്ടിരുന്നു..
പിറവിയെന്ന മഹാവേദനയില്‍
ഒരച്ഛനും ഒരമ്മയും ജനിക്കുന്നു..
ഏതു രാത്രിയിലും മകന്‍ കയറി വന്നാല്‍
ഉണ്ണാന്‍ ഒരു പൊതി ചോറ് കാത്തു വച്ച്
ഒരു വീടും കുറെ കണ്ണുകളും
നിലാവുകളിലും നിഴലുകളിലും
മണ്ണിലും പൂവിലും തേടി നടന്നു
ഒരു മകന് വേണ്ടി..
പുറത്തെ തോരാത്ത മഴ
എന്‍റെ ജനാലയില്‍ തല തല്ലിക്കരയുന്നു..
താളമില്ലാത്ത ഈ തുള്ളികള്‍
മകനെ , മകനെ ,എന്‍റെ ജീവനെ
എന്ന് നിലവിളിക്കുകയാണ് ..
ഏതു മഴയിലാണ് നീ നനയുന്നത്
എന്ന് വിതുമ്പുകയാണ് ..
മുറിക്കുള്ളില്‍
വിരികള്‍ക്കുള്ളില്‍
പഞ്ഞിക്കിടക്കയില്‍ അമര്‍ന്നുകിടന്നിട്ടും,
മനസ്സ് വാതില്‍ തുറന്ന് പുറത്തേയ്ക്കോടും..
അച്ഛന്‍റെ കണ്ണീരില്‍ നനഞ്ഞു നില്‍ക്കും..
ഈ ഇരുളില്‍
ഈ കുളിരില്‍ എല്ലുകള്‍ നുറുങ്ങിയിട്ടും
ഒരു മിടിപ്പ്
ഒരു മിന്നാമിന്നി വെളിച്ചത്തില്‍
പേരില്ലാത്ത മരണത്തോടൊപ്പം
ഇറങ്ങിപ്പോയൊരു മകനെ തിരയുന്നുണ്ട് ..
ഒരു ഓര്‍മ്മക്കുറിപ്പ്‌ ചോരകൊണ്ട് ഒപ്പിട്ടുവച്ച്
അതാ ഒരു വൃദ്ധന്‍ ഇറങ്ങിപ്പോകുന്നു..
ജീവിതം പൊതിഞ്ഞുപിടിച്ചൊരു
വരമ്പിന്‍റെ ഏകാന്തതയിലൂടെ
ഇരുട്ടിന്‍റെ പാടത്തൂടെ
അയാളിറങ്ങിപോയി ..
തന്നെക്കാത്ത് ആ മഴയത്തൊരാള്‍
കാത്തുനില്‍ക്കുന്നത് അയാള്‍ കണ്ടു ..
മരണത്തിലേയ്ക്കൊരു
ടോര്‍ച്ചുവെളിച്ചം കത്തിച്ചുപിടിച്ച്
ഒരു മകന്‍ കാത്തുനിന്നു..
ജീവിതം മുഴുവന്‍
മരണം വായിച്ചു മരിച്ച ഒരച്ഛന്‍,
ഇനി മരണത്തിലെങ്കിലും ജീവിക്കട്ടെ ..
വെയിലില്‍ ചിരിക്കട്ടെ..
ഈ മഴ തോരട്ടെ..
ചില മഴക്കാലങ്ങള്‍ ചിലരുടെ കണ്ണീരാണ്
ചില ജീവിതങ്ങള്‍ മരണം പോലെയാണ്..
(Kalaappornna April edition. This is a poem based on the movie "piravi")

വിപരീതപരിണാമം:














ആദ്യം തുളച്ചിറങ്ങിയ
സൂചിക്കുളിര്
മുഴുവന്‍ നനയുമ്പോള്‍ 
അപ്പൂപ്പന്‍താടിയോ
ഇതളായോ
തൂവലായോ
മേഘമായോ
കൊഴിഞ്ഞും മറഞ്ഞും പറന്നും
പോകുന്നതുപോലെ,
എണ്ണിപ്പെറുക്കിവയ്ക്കുന്ന
മുറിവുകളെയൊക്കെ
മറവിയായും
നെടുവീര്‍പ്പായും കാലം
വിവര്‍ത്തനം ചെയ്യുന്നു
ഓരോ മുള്ളിനും
ഒരു പൂവും
എവിടെയോ
വിരിയുന്നത് പോലെ !
എന്നോ ഒരിക്കല്‍
ഇരിക്കേണ്ട തണല്‍ച്ചുവടിനുവേണ്ടി
മണ്ണിനടിയില്‍
വേരിനിടയില്‍
ഒരു വിത്തായി ഉറങ്ങുന്നുണ്ട് ഇന്ന്
ഒരു പൊള്ളല്‍ക്കാലം
ഈ നെറുകിന്‍റെ
വേനല്‍പ്പാടങ്ങളില്‍ ,
തീയില്‍ ചുട്ടെടുക്കുന്ന
കനല്‍പ്പഴങ്ങളില്‍ ,
നിറഞ്ഞും മറിഞ്ഞും പെയ്യാന്‍
ഒരു കടലിനെ,
ആകാശം
പതുക്കെ
വളരെ പതുക്കെ
കുടിച്ചു വറ്റിക്കുന്നുണ്ട്
പാടി പാടി തനിയെ
നിലച്ചുപോയൊരു
പാട്ടുപെട്ടിയുടെ
കനത്ത ഏകാന്തതയാണ് ഞാന്‍ !
പുതിയതൊന്നിനെയും
സംപ്രേക്ഷണം ചെയ്യാത്ത,
എന്‍റെ വാശിയുടെ മാറാലയില്‍
നീയൊരു ഓര്‍മ്മയായി മാത്രം
മെല്ലെ പരിണമിക്കുന്നുമുണ്ട്
വാതില്‍ ഓരോന്ന് കടക്കുമ്പോഴും
ഓരോ ചങ്കിടിപ്പിലും
പൊള്ളലിലും മുറിവിലും
സംശയങ്ങള്‍ കല്ലിച്ചുതന്നെ കിടക്കും
ഒന്നില്‍ നിന്നും മറ്റൊന്ന്
നേര്‍വിപരീതമായി
പരിണമിക്കും വരെ ,
പരിണാമരഹസ്യങ്ങളും
വഴികളും വെറും
ചോദ്യങ്ങള്‍ മാത്രമാണ്..
(29.03.2015 Malayalam news)

മറക്കാനൊരു പറക്കല്‍

ഒരുപക്ഷെ ഇനിയൊരിക്കലും 
തിരിച്ചുവരാനില്ലാത്ത
ആ ദിവസത്തിലേയ്ക്ക്
ഞാന്‍ ഒരോര്‍മ്മയെക്കൂടെ
തറച്ചുവയ്ക്കട്ടെ..
സ്മൃതിയുടെ
സൂചിക്കുത്തിനുമേലേ
എന്‍റെ ചിറകുകളാല്‍
പറന്നുയര്‍ന്ന്
തിരകള്‍ക്കും തീരങ്ങള്‍ക്കും
അപ്പുറത്തേതോ ചിരികളിലേയ്ക്ക്
വഴുതിവീഴുകെന്‍റെ കാലമേ..